Friday 2 November 2012

മൂക്കിലെ ദശ അഥവാ ജയന്റെ സിനിമ

        മൂക്കിലെ ദശ  അഥവാ  ജയന്റെ സിനിമ   ........... പറയുമ്പോള്‍ ഒരു ബന്ധവുമില്ലെന്ന് തോന്നുമെങ്കിലും ഒരു കാലത്ത് ജയേട്ടന്റെ ജീവിതവുമായി അഭേദ്യ ബന്ധമായിരുന്നു ഈ രണ്ടു സംഭവങ്ങള്‍ക്കും .അതിനെ കുറിച്ച് പറയും മുന്പ് അല്പം ഫ്ലാഷ് ബാക്ക്.
         കായംകുളം യൂണിവേഴ്സിറ്റിയിലെ (B  E  M   U  P  സ്കൂള്‍ ) പ്രാഥമിക പഠനത്തിനു ശേഷം ഹയര്‍ സ്റ്റഡീസിനായി  ജയേട്ടന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈ സ്കൂളില്‍ ചേര്‍ന്നു .അതൊരുപാടു സ്വാതന്ത്ര്യം നേടിക്കൊടുത്ത ഒരു സംഭവായിരുന്നു. ജേന്നാഥേട്ടന്റെ  ശല്യമില്ല. ബസ്സ്‌ കാശ് കിട്ടും. സ്കൂള്‍ ടൌണില്‍ പോകുന്ന വഴിയാണ് . അങ്ങനെ പോകുന്നു സൌകര്യങ്ങള്‍.പിന്നെ  ക്രിസ്ത്യന്‍ കോളേജ് ഹൈ സ്കൂള്‍  അക്കാലത്ത്  സമരങ്ങള്‍ക്ക് പേര് കേട്ടതായിരുന്നു.
         "അല്ല മോനെ ഇന്ന് സമരമോന്നുമില്ലേ. ഉച്ചയ്ക്ക് സി എസ്  ഐയില്‍ എനിക്കൊരു കല്യാണണ്ടായിരുന്നു. അയിനു മുന്‍പ് ഒന്ന് സ്കൂള്‍ വിടീച് തര്വോ." എന്ന മട്ടിലുള്ള മാഷന്മാരും. 
           പക്ഷെ നിത്യാനന്ദന്‍  മാഷ്‌ പാവായിരുന്നു. കണക്കാണ് വിഷയം. ആ വിഷയത്തില്‍ ജയേട്ടന്‍ കണക്കായത് കൊണ്ട് ഉണ്ടാകുന്ന ചില്ലറ അസ്വാരസ്യങ്ങള്‍ മാത്രം. ഭൌമിക്കായിരുന്നു അക്കാലത്തെ ജയേട്ടന്റെ അടുത്ത സുഹൃത്ത് . രണ്ടാളെയും ഒന്നിപ്പിച്ചത് ജയന്റെ സിനിമകളായിരുന്നു. അങ്ങാടി, തടവറ, മൂര്‍ഖന്‍, ശക്തി, ശരപഞ്ജരം , കരിമ്പന, അങ്ങനെ പോകുന്നു ഹിറ്റ്‌ ചിത്രങ്ങള്‍. പക്ഷെ കാണാന്‍ പൈസ അത്യാവശ്യം ഒപ്പിക്കാമെന്നു വച്ചാലും സമയം വേണ്ടേ. സന്ധ്യയാകുംബോഴെയ്ക്കും വീട്ടില്‍ ഹാജര്‍ കൊടുക്കണം. അപ്പോള്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യുക തന്നെ. 
           ജയേട്ടന്റെ മൂക്കില്‍ അക്കാലത്ത് ദശയുണ്ടായിരുന്നു.അതില്‍ പിടിച്ചമര്‍ത്തിയാല്‍ ചോര വരും. നിത്യാനന്ദന്‍  മാഷ്‌  ക്ലാസ്സില്‍ എത്തിയാല്‍ മൂക്കിന്റെ ദശയുള്ള ഭാഗത്ത് പിടിച്ച് ഒറ്റ അമര്ത്തലാണ്. ചോര വന്നു തുടങ്ങുമ്പോള്‍ ഭൌമിക് ഒച്ച വയ്ക്കും.
          "ജയന്റെ മൂക്കില്‍ ചോര."
            ഇത് കാണുമ്പോഴേ നിത്യാനന്ദന്‍ മാഷ്ക്ക് പരിഭ്രമാമാകും.
            "വേഗം ഓട്ടോ പിടിച്ച് വീട്ടീ പൊയ്ക്കോ. ദാ  പൈസ." എന്ന് പറഞ്ഞു രണ്ടു രൂപ കൊടുക്കും. പാവത്തിനന്നു പത്തുമുന്നൂറു  രൂപയെ  ശമ്പളമുണ്ടാകൂ എന്നോര്‍ക്കണം. 
            " ഓനെ ഒറ്റയ്ക്ക് വിടണ്ട. ബൌമിക്കെ ഈയും പൊയ്ക്കോ ഓന്റെ കൂടെ." 
             അങ്ങനെ ഭൌമിക്കും ക്ലാസ്സില്‍ നിന്നും രക്ഷപ്പെടും. പിന്നെ രാധയില്‍ പോയി സിനിമയും കാണാം ബാക്കി പൈസയ്ക്ക് നിറയെ തിന്നുകേം  ചെയ്യാം.



STATUTORY   WARNING : ഇതാരും അനുകരിക്കരുത്. ഇന്ന് സ്കൂളില്‍ നിന്ന് മുങ്ങുന്നവരെ കുറിച്ച് സ്കൂളില്‍ നിന്ന് തന്നെ വീട്ടുകാര്‍ക്ക്  വിവരം കിട്ടും.

Monday 30 July 2012

വിശ്വസിച്ചാലും ഇല്ലെങ്കിലും

           ജയേട്ടന് ഒരു പത്ത്  വയസ്സുള്ളപ്പോള്‍ പ്രേതത്തെ  നേരിട്ട് കണ്ടിട്ടുണ്ടിട്ട്ണ്ടും പോലും. അക്കഥ ഇങ്ങനെ .
           പഴേ പടിഞ്ഞിറ്റി  മാളിക്യാണ് ജയേട്ടന്റെ തറവാട്. അയിന്റെ വടക്ക് ഭാഗത്ത്‌ ഒരു റോഡുണ്ട്. ഇന്നതിലെ കഷ്ടിച്ച് ഒരോട്ടോയ്ക്കും ഒരു ബൈക്കിനും കൂടി ഒന്നിച്ചു പോകാം. അപ്പൊ പത്തുമുപ്പതഞ്ചു  കൊല്ലം മുന്‍പത്തെ കാര്യം ങ്ങളന്നെ ഊഹിച്ചോളീ. ആ റോഡിന്റേം വടക്കാണ്‌ തെക്കെക്കളം  തറവാട്. അതൊരു കൂട്ട് കുടുംബായിനി. ഇപ്പൊ ആ സ്ഥലോക്കെ ഓര് വിറ്റു. അന്നവിടെ കുട്യോളും മക്കളും ഒക്ക്യായിട്ട്  മൂന്നാല് ഫുട്ബോള്‍ ടീമിന്ള്ള ആള്ണ്ട്. ജയേട്ടന്റെ വീട്ടിലാണെങ്കി അച്ഛനും അമ്മേം ജയെട്ടനും രണ്ടനിയന്മാരും ഒരനീത്തീം മാത്രം. ജയേട്ടന്‍ രാത്രി വീടിന്റെ മോള്‍ലത്തെ നെലേലാ  ഒറങ്ങാ. ബാക്കീള്ളോര്   താഴത്തെ നെലേലും. വീട്ന്റെ വടക്കേപ്രത്തുള്ള ഒര് പറങ്കിമാവാണ് ജയേട്ടന്റെ സാമ്പത്തിക സ്രോതസ്സ്.
ജയേട്ടന്റെ തറവാട്
പക്ഷേ ഒര് പ്രശ്നണ്ട് . രാവിലെ ഹെല്‍ത്ത് സെന്‍ററീന്ന്  മീനെണ്ണ  ഗുളികേം പാലും വാങ്ങാന്‍ പോകുന്ന ചെക്കന്മാര്  അയിലെ അണ്ടി  മുഴുമന്‍ അടിച്ചു മാറ്റും. പിന്നെ സൈക്കിള് ചവ്ട്ടാനും പടകം വാങ്ങാനുമോന്നും പൈസേണ്ടാവില്ല. അപ്പൊ ചെക്കന്മാര് വരണേന്റെ  മുന്‍പേ എഴുന്നേല്‍ക്കണമെന്ന  ചിന്തേലാണ്  ഒറങ്ങാന്‍  കെടക്കുന്നത് . നേരം വെളുത്തോന്ന്  എടയ്ക്കെടയ്ക്ക്  എഴുന്നേറ്റ് നോക്കും.
            ഒരീസം  ജയേട്ടന്‍ ഞെട്ടിയൊണര്‍ന്ന്  വടക്കെ ജനലിലൂടെ പറങ്കിമാവിന്‍റെ  ഭാഗത്തേയ്ക്ക് നോക്കുമ്പോ തേക്കെക്കളത്തിലൊരു  വെളിച്ചം. നോക്കുമ്പോ നഗ്നമായ ഒരു രൂപം അവിടെ നിന്ന് ഡാന്‍സ്   കളിക്യാ. വെളുത്ത  മുടി അഴിച്ചിട്ടുണ്ട് .എവിടെന്നോ വരുന്ന വെളിച്ചത്തില്‍ ആ രൂപത്തിന്റെ നിഴല്‍ തേക്കെക്കളത്തിന്റെ ചുമരില്‍ നാലിരട്ടി വലിപ്പത്തില്‍ കാണാം. ഡാന്‍സെന്നു പറഞ്ഞാല്‍  തോം തോം തോം ഒന്നുമല്ല.ഓരോ കൈകള്‍ മെല്ലെ ഉയര്തുന്നതോടോപ്പം മറ്റേ കൈ താഴ്ത്തും. പക്ഷെ അതിനൊരു താളമുണ്ടായിരുന്നു. പേടിച്ചു വിറച്ച ജയേട്ടന്‍ ആ ജനലിനടിയില്‍ തന്നെ ബോധം കേട്ട് വീണു. രാവിലെ മോളില്‍ വന്ന അമ്മ കണ്ടത് പനിച്ചു വിറച്ചു കെടക്കുന്ന ജയേട്ടനെയാണ്. പിന്നെ പാട്ടിത്തള്ള  വന്നു. അവരുപ്പൂതി തലേലോക്കെ തുപ്പി വച്ചു. പ്രേതത്തെ കണ്ട കാര്യം പറഞ്ഞപ്പോ അവരുറപ്പിച്ചു പറഞ്ഞു "അത് ബ്രമ്മരക്ഷസ്സന്നെ ". അമ്മേം അത് വിശ്വസിച്ചു. ബ്രമ്മരക്ഷസ്സിനെ പ്രീതിപ്പെടുത്താന്‍ പൂജ ചെയ്യണമെന്നു പറഞ്ഞു അമ്മ അച്ഛന്റെ സൊയിരം കെടുത്താന്‍   തൊടങ്ങി.
              ഉച്ചയ്ക്ക് പണിയൊക്കെ കഴിഞ്ഞാല്‍ തെക്കെക്കളത്തിലെ പെണ്ണുങ്ങള്‍ റോഡരികിലെ വേലിക്കല്‍ വന്നു നില്‍ക്കും. അമ്മയും മറ്റേ വേലിക്കല്‍ സ്ഥാനം പിടിക്കും. നാട്ടു വര്‍ത്താനം പറയാന്‍. അന്ന്  ടീവീം  മൊബൈലും ഒന്നൂല്യല്ലോ സമയം പോക്കാന്‍. കൊറച്ചീസം  ജയേട്ടന്റെ പനി  കാരണം അമ്മ വേലിക്കലേയ്ക്ക് പോയില്ല. പിന്നെ പോയപ്പോ ചിന്നമ്മമ്മേടെ മക്കള്‍  സൊര്‍ണേടത്തീം  തങ്കേടത്തീമൊക്കെ  ഒരേ സ്വരത്തീ ചോയിച്ചു.
            "ങ്ങളെ രണ്ടീസായി കണ്ടില്ല്യല്ലോ"
            " ജേയന്  പനിയായിനി. ങ്ങളെ തൊടീല്‍ ഓന്‍ ബ്രമ്മരക്ഷസ്സിനെ കണ്ടു പേടിച്ചോലെ ."
             കാര്യം അറിഞ്ഞപ്പോ സൊര്‍ണേടത്തീം  തങ്കേടത്തീം  ചിരിയോടു ചിരി.
              "അതമ്മയാ മീനാക്ഷിയേടത്ത്യെ . അമ്മ ഞങ്ങളോണരുന്നേനു മുന്നെ എണീക്കും.എന്നിട്ട് കുളിക്കും.ആ നേരത്ത് ആരും കാണാനില്യാത്തോണ്ട് നൂല്‍ ബന്ധണ്ടാവില്യ .  കത്തിച്ചു വച്ച കോഴിമുട്ട വെളക്കിന്റെ വെളിച്ച്ചാ ജെയന്‍ കണ്ടെ ."
               "അപ്പൊ ഡാന്‍സോ?" അമ്മയ്ക്ക് ആകാംഷ അടക്കാനായില്ല.
              " അതോ ? പൊറം  തേയ്ച്ചു കൊടുക്കാന്‍ ആരൂല്യാത്തോണ്ട്  അമ്മ ഒരു കയര്‍ എടുത്ത്  പുറത്തിട്ടു വലിച്ച്ചതാ"
              ചിന്നമ്മമ്മേടെ  മറ്റു ചില കഥകള്‍  വരും പോസ്റ്റുകളില്‍ .......

Monday 23 July 2012

പരാജയന്റെ ബ്ലോഗ്‌ ഹാക്ക് ചെയ്തേ

            ഇത് ഞാനാണ്. സവിത.ഇത്രേം കാലം ജയേട്ടന്റെ ബ്ലോഗ്‌ കേട്ടെഴുതിയിരുന്ന  ആളന്നെ .മൂപ്പര്‍ക്കിപ്പോ പറഞ്ഞു തരാന്‍ തീരെ സമയല്യ. എന്നാ പിന്നെ ഞാന്‍ തന്നെ എഴുതാമെന്ന് വച്ചു .ഞാനും അല്പം കോയിക്കോടന്‍ ഭാഷ പഠിച്ചൂന്ന് കൂട്ടിക്കോളീ . പക്ഷേങ്കില് ഇടയ്ക്ക് അച്ചടി ഭാഷ കേറി വരും. ജയേട്ടന്റെ ഭാഷേല് പറഞ്ഞാല്‍  K P A C  നാടകക്കാര്ടെ ഭാഷ .
           ഭാഷേന്റെ  കാര്യം പറഞ്ഞപ്പഴാ . കല്യാണത്തിന് മുന്‍പ് തൃശ്ശൂരും കോഴിക്കോട് യൂനിവേഴ്സിറ്റി  ക്യാംപസ്സിലും ഈറോഡിലെ  കോളേജ് ഹോസ്റ്റെലിലും കൊച്ചീലെ വര്‍കിംഗ് വിമന്‍സ് ഹോസ്റ്റെലിലുമെല്ലാം താമസിച്ച് ഒരവിയല് ഭാഷയാനെനിക്ക്.ഇവിടെ വന്നപ്പോഴോ.വീട്ടുകാര് പറയണത് അത്യാവശ്യം മനസ്സിലാക്കാം. പക്ഷെ ബന്ധുക്കളുടെ അടുത്ത് പോകുമ്പഴാ ശരിക്കും വെള്ളം കുടിച്ചത്.ഒരീസം ഞങ്ങള് മാഹീല്  ഒര്  സല്കാരത്തിന് പോയി. തിരിച്ചു വരാന്‍ നേരം അവിടത്തെ ഒരമ്മൂമ്മ പറയ്യാ "നോക്കി കീ കൊണീണ്ട്" ന്ന് .ഞാന്‍ അവിടെ മുഴുവന്‍ നോക്കി.കീയും  കോണിയും മാത്രല്യ . പിന്നെയാ മനസ്സിലായത് കീയെന്നാല്‍ ഇറങ്ങൂ . കൊണിയെന്നാല്‍ പടിക്കെട്ട് .അയിലും കഷ്ടാണ് ഈ "ങ്ങളും" "അയാളും". രണ്‍ടും  ഇന്റെ വീട്ടില്‍ ബഹുമാനമില്ലാത്തോരെ വിളിക്കാനാണ് ഉപയോഗിക്കുന്നത്.ഇവിടെ ജയേട്ടന്റെ അനിയന്മാര്‍ ഇന്നെ ങ്ങളെന്നാ വിളിക്ക്യ.ഒരീസം  ഇന്റ്റച്ഛന്‍  വീട്ടീ വന്നിട്ട് പോയപ്പോ ജയേട്ടന്റമ്മ പറയ്യാ അയാള് ചോറ് തിന്നാണ്ട് പോയീലോന്ന്.ഞാനും മോശല്യായിരുന്നു ."ജയേട്ടാ  ഒന്നിങ്ങോട്ട്  വരൂ" എന്നു ഞാന്‍ പറയുമ്പോള്‍ അഹങ്കാരിയായ മരുമോളെ ഓര്‍ത്ത് ഇന്റ്റ മ്മായമ്മേന്റെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും.
              പത്തു കൊല്ലം കൊണ്ട് എല്ലാര്‍ക്കും ഒരുവിധമെല്ലാം പരിചയമായി.അതോണ്ട് ഇപ്പൊ വല്യ കൊഴപ്പല്യാണ്ട് പോണു .
              ഇന്നിത്ര മതീല്ലെ . അടുത്ത പോസ്റ്റ്‌ മൊതല് ജയേട്ടന്‍ പലപ്പോഴായി ഇന്നോട് പറഞ്ഞിട്ടുള്ള കഥകള്‍ (മൂപ്പരുടെ  അനുഭവങ്ങള്‍ തന്നെ) ഞാന്‍ പറയാം.അപ്പൊ ശരി . പിന്നെ കാണാം .  

Monday 19 March 2012

തന്റേടം

          കൊറേ ആയീല്യെ എഴ്തീട്ട്. ഓക്കും ഇനിക്കും കൂടണ്ടെ  ? ഞാന്‍ കൊറച്ചീസം ഇന്ടോനെഷ്യേലും തായ് ലാന്റിലും മദ്രാസിലും പിന്നെ മ്മളെ കുണ്ടോട്ടീലും ഒക്കെ അയിനി. അതൊക്കെ കയിഞ്ഞ് പോരേലെത്യപ്പോ ഒക്കൊരു തന്റേടം. എന്താ കാരണം? കാര്യം എന്റെ ചങ്ങായി ഒക്കെയാണ്. പക്ഷേങ്കില്‍ മുനീര്‍ക്ക ഇച്ചതി ചെയ്യുംന്ന് ഞാന്‍ കരുതീല. കോയിക്കോട്ടെ പെണ്ണുങ്ങള്‍ക്കൊക്കെ തന്റേടണ്ടാവാന്‍ മൂപ്പരൊരു ഫെസ്റ്റ് നടത്തീമ്പോലും. അയിലെന്റോളും പെട്ട്. അതന്നെ. വരുന്ന വഴിക്കക്കെ ഞാനും കണ്ടിരുന്നു ചെല പോസ്ററുകള്‍. "OCCUPATION :WOMAN   "  ന്ന്‌. ഇനിക്കൊന്നും മനസ്സിലായില്ല.അവസാനം ഓളോട് ചോയിച്ചു. അപ്പൊ ഓള്‍ പറയ്യാ "ജോലി :പെണ്ണ്" എന്നാണ്  അതിനര്‍ഥം ന്ന്‌. പെണ്ണ് ന്ന്‌ പറഞ്ഞാല്‍ ഒരു ജോലിയാ? ആ?
             പിന്നെ ഞാനോന്നോളെ ബോധവല്കരിച്ചു. "എടീ.... (ബാക്കി ഇവിടെ എഴ്ത്ണില്ല. തന്റെടക്കാര്ത്തികള്‍ ഒക്കെ ക്കൂടി ഇന്റെ മേല്‍ തന്റേടം കാണിച്ചാലോ? ).ങ്ങള്‍ പെണ്ണുങ്ങള്‍ മാനാഞ്ചെറെലോ ബീച്ചിലോ സാഗര്‍ലോ പോയലെന്താകും ന്ന്‌ എണക്കറിയില്ലെ? അപ്പൊ ങ്ങളെല്ലാരും കൂടി ആണുങ്ങള്‍ വരാത്തൊരു സ്ഥലത്തിരിക്ക്യ.  അതന്യാ ഓരും വിചാരിച്ചേ. ഇനി ഇവിടെ പീഡനോ    മൊബൈല്‍ കാമറയോ  ഒന്നൂം ണ്ടാവില്ല. 
ആര്‍ക്കും തലവേദനയില്യ. ഇതിപ്പോ കള്ളന്മാര്‍ മാല പൊട്ടിക്കാതിരിക്കാന്‍ ആഭരണം ഉപേക്ഷിക്കാന്‍ പോലീസാര് പറേണ മാതിരിയാ.                                                          സ്വര്‍ണത്തിന്റെ ഉദാഹരണം കേട്ടതോണ്ടാന്ന്‌    തോന്നുന്നു ഓക്ക് അത് തലേക്കേറി. എങ്ങനെ ണ്ട്     തന്റേടം?